സ്വീകാര്യനാണോ?

          ശുഅയ്‌ബ്‌ നബി(അ)യോട്‌, അദ്ദേഹത്തിന്റെ കഠിനശത്രുക്കള്‍ പറയുന്ന ഒരു വചനം ഏറെ ശ്രദ്ധേയമാണ്‌. ആ പ്രവാചകന്‍ അവരോട്‌ പറഞ്ഞ സര്‍വസന്ദേശങ്ങളെയും ധിക്കരിക്കുമ്പോള്‍ തന്നെ, അദ്ദേഹത്തിന്റെ ഉന്നതമായ വ്യക്തിത്വത്തെയും അസാധാരണമായ ക്ഷമാശീലത്തെയും അവര്‍ പുകഴ്‌ത്തിപ്പറയുന്നു. ``തീര്‍ച്ചയായും താങ്കള്‍ സഹനശീലനും വിവേകിയുമാണ്‌'' (11:87). പ്രബോധനത്തെ എതിര്‍ക്കുമ്പോഴും പ്രബോധകനെ സ്വീകരിക്കുന്ന ഈ മാതൃകയെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ?

          `സ്‌നേഹിപ്പിക്കുക' എന്നൊരു പദം ഭാഷയിലൊന്നുമില്ല. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമല്ലാതെ സ്‌നേഹിപ്പിക്കാന്‍ സാധ്യമല്ലല്ലോ. എങ്ങനെയാണ്‌ നമ്മള്‍ സ്‌നേഹിക്കപ്പെടുന്നവരാകുക. സ്‌നേഹിക്കപ്പെടുന്നവരുടെ വാക്കുകള്‍ക്ക്‌ വിലയുണ്ട്‌. സ്‌നേഹിക്കപ്പെടുന്നവര്‍ സ്വീകാര്യരായിരിക്കും. സ്വീകാര്യതയില്ലാത്തവര്‍ക്ക്‌ അംഗീകാരമില്ല. സ്വീകാര്യതയില്ലാത്തവരുടെ വാക്കിനോ നിര്‍ദേശങ്ങള്‍ക്കോ വിലയുണ്ടാവില്ല. 

          മക്കളുടെ സ്‌നേഹവും സ്വീകാര്യതയും നേടുന്ന മാതാപിതാക്കളില്‍നിന്ന്‌ കൂടുതല്‍ ഉപദേശങ്ങളൊന്നും മക്കള്‍ക്ക്‌ വേണ്ടിവരില്ല. വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലുള്ള ബന്ധവും അങ്ങനെത്തന്നെ. ഇണകള്‍ക്കിടയിലും ഇത്തരമൊരു സ്‌നേഹസ്വീകാര്യതയക്ക്‌ വലിയ പ്രസക്തിയുണ്ട്‌. പ്രബോധകരുടെ കാര്യത്തിലാണ്‌ ഇത്‌ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്‌. ജനങ്ങളുടെ സ്‌നേഹമോ സ്വീകാര്യതയോ നേടാന്‍ സാധിക്കാത്ത പ്രബോധകരുടെ വാക്കുകള്‍ വെറും ബഹളം മാത്രമായിരിക്കും. ഓരോ സമൂഹത്തിലെയും ഏറ്റവും മഹത്വമുള്ളവരായിരുന്നു പ്രവാചകന്മാര്‍. 

          ശ്രേഷ്‌ഠമായ സ്വാഭാവവും വ്യക്തിത്വവും ശീലനങ്ങളും സ്വന്തമായവരുടെ പ്രവര്‍ത്തനമാണ്‌ പ്രബോധനമെന്നര്‍ഥം. അങ്ങനെയെങ്കില്‍ ഇക്കാലത്ത്‌ പ്രബോധന പ്രവര്‍ത്തനങ്ങള്‍ വേണ്ടതിലേറെ വ്യാപകമായിട്ടും ലഭ്യമാവേണ്ടത്ര ഗുണഫലങ്ങള്‍ കിട്ടാതെ പോകുന്നതിന്റെ കാരണവും ഇതൊക്കെതന്നെയാവില്ലേ?

           എപ്പോഴാണ്‌ നമുക്ക്‌ സ്‌നേഹജനങ്ങള്‍ വര്‍ധിക്കുക? എന്താണതിനുള്ള എളുപ്പവഴി? ആ വഴി അല്ലാഹു കാണിച്ചുതരുന്നതിങ്ങനെ: ``വിശ്വസിക്കുകയും നല്ലത്‌ പ്രവര്‍ത്തിക്കുകയും ചെയ്‌തവരാരോ, അവരിലേക്ക്‌ പമരകാരുണികന്‍ സ്‌നേഹമുണ്ടാക്കി കൊടുക്കുന്നതാണ്‌'' (19:96). 

           കളങ്കമില്ലാത്ത ഈമാനും സല്‍പ്രവര്‍ത്തനങ്ങളും കൊണ്ട്‌ ജീവിക്കുന്നവരെ സ്‌നേഹിക്കാനും അവര്‍ക്കായി പ്രാര്‍ഥിക്കാനും ആളുകളുണ്ടാകുമെന്നത്‌ അല്ലാഹുവിന്റെ വാഗ്‌ദാനമാണ്‌. ജീവിതത്തിലെ ഏറ്റവും മികച്ച ബര്‍കത്തുകളിലൊന്നാണത്‌. പ്രശ്‌നങ്ങളിലകപ്പെടുന്ന നല്ല മനുഷ്യര്‍ക്ക്‌, ഒട്ടും നേരത്ത്‌ പുതിയൊരു പരിഹാരം മുന്നില്‍ തെളിയും. അല്ലാഹുവിന്റെയും സകല മനുഷ്യരുടെയും സ്‌നേഹം അവരിലേക്കൊഴുകും.

            ആത്മാര്‍ഥതയില്‍ തന്നെയാണ്‌ കാര്യം. നല്ല മനസ്സോടെയും അംഗീകാരങ്ങളോ അഭിനന്ദനങ്ങളോ ആഗ്രഹിക്കാതെയും കര്‍മങ്ങളില്‍ മുഴുകുന്നവര്‍ക്ക്‌ ഈ ലോകത്തും പ്രതിഫലലോകത്തും സ്‌നേഹവും സ്വീകാര്യതയും ലഭിക്കും. കര്‍മങ്ങളില്‍ കളങ്കം വരുന്നവര്‍ക്ക്‌ച്ഛ നഷ്‌ടം മാത്രമാണ്‌ പകരം ലഭിക്കുക.

           തിരുനബി(സ)യുടെ താക്കീതുകള്‍ എത്ര ഭയപ്പെടുത്തുന്നതാണ്‌! ``അല്ലയോ ശദ്ദാദ്‌, എന്റെ സമുദായം എനിക്കു ശേഷം സൂര്യനെയോ ചന്ദ്രനെയോ കല്ലുകളെയോ വിഗ്രഹങ്ങളെയോ ആരാധിക്കില്ലെങ്കിലും അവര്‍ മറ്റുള്ളവരെ കാണിക്കാന്‍ പ്രവര്‍ത്തിക്കുന്നവരാകും'' (ഹാകിം 4:330). സ്വന്തം പേര്‌ ഉയര്‍ന്നുകേള്‍ക്കാനും പ്രശസ്‌തിയാഗ്രഹിച്ചും എത്ര മഹത്തായ കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്കുമുള്ള താക്കീതാണിത്‌. 
 
           പ്രശസ്‌തി പെരുകാന്‍ മത്സരിക്കുന്ന കാലമാണിത്‌. സൗകര്യങ്ങള്‍ പെരുകുമ്പോള്‍ വ്യക്തിയിലും കുറേ വ്യക്തികള്‍ സംഗമിക്കുന്ന സംഘടനയിലുമൊക്കെ പ്രശസ്‌തി മോഹത്തിന്റെ അഴുക്ക്‌ കടന്നുവരും. ശീതീകരിക്കപ്പെട്ട ഓഫീസുകളെക്കാള്‍ ശുദ്ധീകരിക്കപ്പെട്ട മനസ്സുകളെയാണ്‌ നാം സ്‌നേഹിക്കേണ്ടതും ആര്‍ജിക്കേണ്ടതുമെന്ന്‌ ചുരുക്കം.

           അലി(റ) പറയുന്നു: ``അപ്രശസ്‌തനായ അല്ലാഹുവിന്റെ ദാസന്‌ മംഗളങ്ങള്‍! തന്റെ പ്രീതിയാലും സ്‌നേഹത്താലും അല്ലാഹു അവരെ അറിഞ്ഞിരിക്കുന്നു. അവര്‍ സന്മാര്‍ഗത്തിന്റെ വിളക്കുകളാണ്‌. അധികം സംസാരിക്കുന്നവരോ വാഗ്‌വിലാസമുള്ളവരോ അല്ല അവര്‍. കുഴപ്പങ്ങളില്‍ നിന്നെല്ലാം അല്ലാഹു അവരെ രക്ഷപ്പെടുത്തും.'' (ശുഅബുല്‍ ഈമാന്‍ 9671)

           ആരുടെ സ്‌നേഹവും എളുപ്പത്തില്‍ നേടിയെടുക്കാനാവില്ല. സ്‌നേഹം അല്ലാഹുവിന്റെ സമ്മാനമാണ്‌. നമ്മെ സ്‌നേഹിക്കുന്നവരില്‍ നമുക്ക്‌ സ്വീകാര്യതയേറും. നമുക്കു വേണ്ടി അവര്‍ കാതോര്‍ക്കും, നമ്മെക്കുറിച്ച്‌ നല്ലതുപറയും, അവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനക്കിടയില്‍ നമുക്കു വേണ്ടിയും കൈകളുയര്‍ത്തും. അതിലെറെ വലിയൊരു സമ്പാദ്യമെന്താണ്‌ ഈ ലോകത്ത്‌? ഭൗതിക കൗതുകങ്ങളെല്ലാം ഉപേക്ഷിച്ച്‌ അല്ലാഹുവെക്കുറിച്ചുള്ള ഓര്‍മകള്‍ മനസ്സില്‍ നിറയ്‌ക്കുക മാത്രമാണ്‌ ആ നേട്ടത്തിലേക്കുള്ള എളുപ്പമാര്‍ഗം. 

            ഒന്നും ആഗ്രഹിക്കാതെ ജീവിക്കുന്നവര്‍ക്ക്‌ എല്ലാം ലഭിക്കുന്നു. അംഗീകാരങ്ങള്‍ തേടിപ്പോകാതിരുന്നാല്‍ അംഗീകാരങ്ങള്‍ തേടിയെത്തുന്നു. എല്ലാ നേട്ടങ്ങളെക്കാളും വലിയൊരു നേട്ടം അങ്ങനെയുള്ളവരെ കാത്തിരിക്കുകയും ചെയ്യുന്നു.