ഗസ്സാലി ഇമാം നമ്മളോട്‌...

            ഇമാം ഗസ്സാലി(റ)യുടെ അന്ത്യനിമിഷത്തില്‍ ഉപദേശം ചോദിച്ച ശിഷ്യനോട്‌ അദ്ദേഹം ഇത്രമാത്രമാണ്‌ പറഞ്ഞത്‌: ``എപ്പോഴും ആത്മാര്‍ഥത വേണം.'' ഇമാമിന്റെ ജീവിതസന്ദേശമായ ഈ ഉപദേശം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടാണ്‌ അദ്ദേഹം പ്രതിഫല ലോകത്തേക്ക്‌ യാത്രയായത്‌.

           ഇമാമിന്റെ ഓരോ ഉപദേശവും ഓരോ ഗ്രന്ഥങ്ങളാകാന്‍ മാത്രം ഉള്ളടക്കമുള്ള തത്വങ്ങളാണ്‌. കാല്‍വഴികളില്‍ കെടാവിളക്കായി വെളിച്ചം പകരേണ്ട താക്കീതുകള്‍. ഉപദേശം അഭ്യര്‍ഥിച്ച്‌ കത്തെഴുതിയ തന്റെ ഒരു പ്രിയശിഷ്യന്‌ അദ്ദേഹം അയച്ചുകൊടുത്ത്‌ മറുപടി അയ്യുഹല്‍ വലദ്‌ എന്ന പേരില്‍ ചെറിയൊരു പുസ്‌തകമായി പുറത്തുവന്നിട്ടുണ്ട്‌. അനേകം ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥത്തില്‍ ഇമാമിന്റെ മഹാഗ്രന്ഥങ്ങളിലെ സന്ദേശങ്ങള്‍ സംഗ്രഹിച്ചിട്ടുണ്ട്‌. അവയില്‍ ചിലതിങ്ങനെ:

          ``കുഞ്ഞേ, അല്ലാഹു നിന്നെ ഇഷ്‌ടദാസനായി സ്വീകരിച്ച്‌ ദീര്‍ഘകാലം ജീവിപ്പിക്കട്ടെ നിന്നെ ഉപദേശിക്കാന്‍ എന്നോട്‌ ആവശ്യപ്പെട്ടല്ലോ. അല്ലാഹുവിന്റെ റസൂലില്‍ നിന്നാണ്‌ ഉപദേശം സ്വീകരിക്കേണ്ടത്‌. അല്ലാഹുവിന്റെ റസൂല്‍ സമുദായത്തിന്‌ നല്‌കിയ ഒരു ഉപദേശമിതാണ്‌: ഒരാള്‍ അനാവശ്യകാര്യങ്ങളില്‍ ഏര്‍പ്പെട്ട്‌ സമയം കളയുന്നുവെന്നത്‌ അയാളോട്‌ അല്ലാഹു കോപിച്ചിരിക്കുന്നുവെന്നതിന്റെ ലക്ഷണമാണ്‌. മനുഷ്യന്‍ ഏതൊരു ലക്ഷ്യത്തിനായി സൃഷ്‌ടിക്കപ്പെടുന്നുവോ, അതിനു വേണ്ടിയല്ലാതെ ജീവിച്ചാല്‍ പിന്നീടയാള്‍ ഏറെ ദു:ഖിക്കേണ്ടി വരും.

           ഉപദേശം എളുപ്പമാണ്‌ കുഞ്ഞേ. അതിനൊത്ത്‌ ജീവിക്കലാണ്‌ പ്രയാസം. തന്നിഷ്‌ടത്തിന്നനുസരിച്ച്‌ ജീവിക്കുന്നവര്‍ക്ക്‌ ഉപദേശം ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയില്ല. പാടില്ലാത്ത കാര്യങ്ങള്‍ മനസ്സിന്‌ ഇഷ്‌ടമായിരിക്കും. പ്രത്യേകിച്ച്‌ ദേഹേച്ഛക്ക്‌ മുന്‍ഗണന നല്‌കുകയും ദുന്‍യാവിന്റെ പകിട്ടുകളിലും അലങ്കാരങ്ങളിലും വ്യാപൃതരാവുകയും ചെയ്യുന്നവര്‍ക്ക്‌. ഇബാദത്തുകളെ നീ സൂക്ഷിക്കണം. ഇബാദത്തുകള്‍ കുറവായാല്‍ രക്ഷപ്പെടാന്‍ കഴിയില്ല.
അല്ലാഹുവിനെ അനുസരിച്ചും ഇബാദത്തുകള്‍ ചെയ്‌തും പ്രതിഫലം നേടാനുള്ള ഒരവസരവും നീ നഷ്‌ടപ്പെടുത്തരുത്‌. അല്ലാഹുവുമായുള്ള രഹസ്യസംസാരത്തിനും ഇബാദത്തുകളുടെ മാധുര്യം നുകരാനുള്ള അവസരങ്ങളും നഷ്‌ടമാക്കരുത്‌. കര്‍മങ്ങളാണ്‌ പ്രധാനം. നൂറു വര്‍ഷം വിജ്ഞാനം നേടിയതു കൊണ്ടോ ആയിരക്കണക്കിന്‌ ഗ്രന്ഥങ്ങള്‍ ശേഖരിച്ചതു കൊണ്ടോ അല്ലാഹുവിന്റെ കാരുണ്യത്തിന്‌ അര്‍ഹനാവുകയില്ല. സല്‍കര്‍മങ്ങള്‍ ചെയ്യുന്നവരോടൊപ്പമാണ്‌ അല്ലാഹുവിന്റെ കാരുണ്യം.

            പ്രവര്‍ത്തിച്ചാലേ ഫലം ലഭിക്കൂ. `ദേഹേച്ഛയെ കീഴടക്കുകയും മരണാനന്തര ജീവിതത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്‌ ബുദ്ധിയുള്ളവര്‍. `ദേഹേച്ഛയ്‌ക്കു കീഴടങ്ങുകയും അല്ലാഹുവിനെപ്പറ്റി വ്യാമോഹങ്ങള്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവര്‍ വിഡ്‌ഢി'കളുമാണെന്ന്‌ റസൂല്‍(സ) അരുളിയിട്ടുണ്ടല്ലോ.

            പാഠങ്ങള്‍ ആവര്‍ത്തിച്ചു പഠിക്കാനും ഗ്രന്ഥങ്ങള്‍ വായിക്കാനും എത്ര രാവുകളാണ്‌ നീ ഉറക്കം നഷ്‌ടപ്പെടുത്തിയത്‌! എന്തിനാണിത്ര പഠിച്ചത്‌? ഈ ചെറിയ ജീവിതത്തിന്റെ സുഖങ്ങള്‍ക്കു വേയണ്ടിയോ? ആഡംബരങ്ങളും അലങ്കാരങ്ങളും നേടാനോ? പണവും പദവിയും സമ്പാദ്യമാക്കാനോ? എങ്കില്‍ മഹാകഷ്‌ടം!~തിന്മകള്‍ ആഗ്രഹിക്കുന്ന മനസ്സിനെ കീഴൊതുക്കാനും നിന്റെ സംസ്‌കാരം മികച്ചതാക്കാനും അല്ലാഹുവിന്റെ പ്രീതി കൈവരിക്കാനും നിന്റെ അറിവുകൊണ്ട്‌ നിനക്ക്‌ സാധിക്കണം.

            ആത്മാവിന്റെ കാര്യത്തിലായിരിക്കണം നീ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്‌. മരണം സംഭവിക്കുമെന്ന ഓര്‍മ നിന്നോടൊപ്പം എപ്പോഴുമുണ്ടാകട്ടെ. ഖബ്‌റാണ്‌ നിന്റെ വീട്‌. നിന്നെയും കാത്തിരിക്കുന്ന ഖബ്‌റിനെക്കുറിച്ച ഓര്‍മ നിന്നില്‍ നിന്ന്‌ വിട്ടൊഴിയാതിരിക്കണം.

            തഹജ്ജുദ്‌ നിന്റെ ശീലമാകട്ടെ. രാത്രിയുടെ അന്ത്യയാമങ്ങളില്‍ പാപമോചനം ചെയ്യുന്നവരെ അല്ലാഹുവിന്‌ ഒരുപാടിഷ്‌ടമാണെന്ന്‌ റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ട്‌. തഹജ്ജുദിലൂടെ പരിശുദ്ധിപ്പെടേണ്ട സമയത്ത്‌ അലസന്മാരെപ്പോലെ നീ ഉറങ്ങരുത്‌. അധികമായി സംസാരിക്കുന്ന നാവും അശ്രദ്ധയും ലൈംഗിക മോഹം നിറഞ്ഞ മനസ്സും ദൗര്‍ഭാഗ്യത്തിന്റെ ലക്ഷണമാണ്‌. കടുത്ത ആത്മപരിശീലനം കൊണ്ട്‌ മനോമോഹങ്ങളെ നിയന്ത്രിച്ചില്ലെങ്കില്‍ നിന്റെ അറിവുകളൊന്നും നിനക്ക്‌ ഉപകാരപ്പെടില്ല; നിന്റെ ഹൃദയത്തില്‍ പ്രകാശമുണ്ടാവില്ല.

               വൈജ്ഞാനികമല്ലാത്ത തര്‍ക്കങ്ങള്‍ക്ക്‌ നീ പോവരുത്‌. മറ്റുള്ളവരോട്‌ പറയാനുദ്ദേശിക്കുന്ന കാര്യം ആദ്യം നിര്‍വഹിക്കുന്നത്‌ നീ തന്നെയായിരിക്കണം. ഭരണാധികാരികളില്‍ നിന്നും അംഗീകാരങ്ങളില്‍ നിന്നും അകന്നു ജീവിക്കണം. മറ്റുള്ളവര്‍ നിന്നോട്‌ എങ്ങനെ പെരുമാറുന്നതാണോ നിനക്കിഷ്‌ടം, അതുപോലെ നീ അവരോട്‌ പെരുമാറണം. അല്ലാഹുവിനോട്‌ ഇങ്ങനെ പ്രാര്‍ഥിക്കുക: അല്ലാഹുവേ, ഞങ്ങള്‍ക്ക്‌ സമ്പൂര്‍ണാരോഗ്യവും സുരക്ഷയും വ്യാപകമായ കാരുണ്യവും ആരോഗ്യവും സുഖജീവിതവും സൗഭാഗ്യവുമുള്ള ആയുസ്സും ക്ഷേമവും അരുളേണമേ. ഞങ്ങളുടെ ജീവിതാവസാനം സൗഭാഗ്യത്തോടെയാവേണമേ. സ്ഥിരമായ ആരോഗ്യവും എപ്പോഴും നിന്റെ കാരുണ്യവും നല്‌കേണമേ.